കുറുപ്പന്തറ: മിഷന് 30 ഡേയ്സ് സമ്പൂര്‍ണ ആരോഗ്യ ശുചിത്വ പരിശോധനയ്ക്ക് മാഞ്ഞൂരില്‍ തുടക്കമായി. മാഞ്ഞൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ഭക്ഷണനിര്‍മാണ - വിതരണ സംവിധാനങ്ങളിലെയും ആരോഗ്യ ശുചിത്വ ഘടകങ്ങള്‍ മികവുറ്റത്താക്കി നിലനിര്‍ത്താനുള്ള മിഷന് 30 ഡേയ്സ് കാന്പയിനാണ് തുടക്കമായത്.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് കാന്പയിന് തുടക്കം കുറിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി കാറുകുളം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശോഭ ജെയിംസ്, മെംബർ മാരായ സി.എം. ജോര്‍ജ്, ജോര്‍ജ്കുട്ടി കാറുകുളം, അനി ഏബ്രഹാം, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസിയ ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. രതീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. ഷിബുമോന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ജാന്‍സി ജോസഫ്, വിഇഒ റിന്‍ഷാദ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു തോമസ്, തസ്നിയ എന്നിവര്‍ നേതൃത്വം നല്കി.
മുഴുവന്‍ സ്ഥാപനങ്ങളിലും പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷണനിര്‍മാണ -വിതരണത്തില്‍ ഏര്‍പ്പെടുന്ന എല്ലാവര്ക്കും ഹെല്‍ത്ത് കാര്‍ഡ്, മുഴുവന്‍ സ്ഥാപനങ്ങളിലെയും കുടിവെള്ള ഗുണനിലവാര പരിശോധന, പുകയില നിയന്ത്രണ നിയമം 2003 പ്രകാരമുള്ള മുന്നറിപ്പ് ബോര്‍ഡ്, പ്ലാസ്റ്റിക് ഹരിതകര്‍മ സേനയ്ക്ക് യഥാസമയം കൈമാറുക, ഖര-ദ്രവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുക, പരിസര ശുചിത്വം എന്നിവ ഉറപ്പു വരുത്തുന്നതോടൊപ്പം ഭക്ഷണനിര്‍മാണ - വിതരണ സ്ഥാപനങ്ങള്‍, പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരെല്ലാം ഏകോപനത്തോടെയുള്ള പ്രവര്‍ത്തന അന്തരീക്ഷം ഒരുക്കാനും മിഷനിലൂടെ ലക്ഷ്യമിടുന്നു.
30 ദിവസങ്ങള്‍ ദൈനംദിനം നടത്തുന്ന പരിശോധനക്ക് പൂരകമായി, ആഴ്ചയില്‍ ഒരിക്കല്‍ സംയുക്ത സ്ക്വാഡും നടത്തുന്നുണ്ട്.
ഹെല്‍ത്തി കേരള ഇന്സ്പെക്ഷനോടൊപ്പം പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്യുന്ന സമ്പൂര്‍ണ ആരോഗ്യ ശുചിത്വ പരിശോധനയിലൂടെ സ്ഥാപനങ്ങള്‍ മികവുറ്റത്താക്കി മാറ്റാന്‍ കഴിയുമെന്നും മിഷന് എല്ലാവരുടെയും സഹകരണവും പിന്തുണയുമുണ്ടാകണമെന്നും മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അറിയിച്ചു
21 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും മാര്‍ഗനിര്‍ദേശക നോട്ടീസ് നല്കി.
മൂന്ന് സ്ഥാപനങ്ങള്‍ക്ക് പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമുള്ള നോട്ടീസും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരേ മേല്‍നടപടികളും സ്വീകരിച്ചു.